Wednesday, July 30, 2008

കപീസ് ഗിഫ്റ്റ് ടു മന്‍മോഹന്‍

കപി ഒരു പ്രകൃതി സ്നേഹിയാണ്. സംശല്ല്യ!
കപിയുടെ തുണിസഞ്ചി തന്നെ അതിന് ഉരുദാഹരണമാണ്. ഇന്നു കപി കുറച്ചു തിരക്കിലാണ്.
കപി ദില്ലിയില്‍ എത്തിക്കഴിഞ്ഞു. ഉദ്ദേശം വേറെ ഒന്നും അല്ല. സുഹൃത്ത് മന്‍മോഹനെ ഒന്നു
കാണണം, ഒരു ഗിഫ്റ്റ് കൊടുക്കണം, അത്രന്നെ!

കപി മന്മോഹന്റെ വീടിനു മുന്‍പില്‍ എത്തി. സെക്യൂരിറ്റി ഗാര്‍ഡുകള്‍ കപിയെ ബഹുമാനിച്ച്
സഞ്ചി പരിശോദിച്ച് തീവ്രവാദിയല്ല എന്ന് ഉറപ്പു വരുത്തി. അതിന് ശേഷം, മിലിട്ടറി അമേരികായുമായി സഹകരിച്ചത് മൂലം, അമേരിക്കന്‍ സ്റ്റൈലില്‍ കപിയുടെ വേഷം അഴിച്ചു പരിശോദിക്കാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങി. അപ്പഴേക്കും, രക്ഷകനായി മന്‍മോഹന്‍ വരാന്തയില്‍ അവതരിച്ചു. മൂപ്പര്‍ കുളിമുറിയില്‍ ആയിരുന്നു.

മന്‍മോഹന്‍ കപിയെ സന്തോഷത്തോടെ സ്വീകരിച്ചു മുറിയിലേക്ക് കടത്തി. ചിരിച്ചു കാണിച്ചു. കപി അത് തിരിച്ചും കൊടുത്തു. അതിന് ശേഷം കസേരക്ക് ബുദ്ധിമുട്ടുണ്ടാക്കി കപിയെ അതില്‍ പിടിച്ച് ഇരുത്തി. സോണിയാജി കൊടുത്ത ഒരു ചാരുകസേരയില്‍ നമ്മുടെ സ്വന്തം മന്‍മോഹന്‍ജി ചാഞ്ഞു കിടന്നു.

എന്തൊക്കെ ഉണ്ട് കപി വിശേഷം?
സുഖം തന്നെ!
( കണ്‍വര്‍സേഷന്‍ ലാഗിംഗ് വരുത്തും എന്നതിനാല്‍ വിഷയത്തിലേക്ക് നോസ് ഡൈവ് ചെയ്യുന്നു)

മന്‍മോഹന്‍ തുടര്‍ന്നു...
എന്നെ കുറിച്ച് നാട്ടിലൊക്കെ എന്താ അഭിപ്രായം?

വളരെ നല്ല അഭിപ്രായംന്നൊന്നും പറയാന്‍ വയ്യ, മഹാമോശം തന്ന്യാ! പ്രത്യേകിച്ച് ബുദ്ധി ജീവികളുടെ
ഇടയില്‍.

ബുദ്ധി ജീവികളോടു പോകാന്‍ പറ. അവര്‍ എന്നെ കാല് വാരിയതല്ലെ?
പക്ഷെ.... ജനം? എന്തുകൊണ്ടാ കപി അവര്‍ക്ക് അങ്ങനെ തോന്നാന്‍ ?

അവിടത്തക്ക് ട്ടെല്ലില്ല എന്നാണ് ആക്ഷേപം.
"ഉയര്‍ന്നു ഉയര്‍ന്നത്
മേല്ക്കുര തകര്‍-
ത്തുവളഞ്ഞുപുളഞ്ഞ്
കടലുകടന്നങ്ങകലേയുള്ള
വാഷിംഗ്‌ട്ടണ്ണില്‍ സ്റ്റണ്ടായി..."
അത് ഒരു ചോദ്യ ചിഹ്നം പോലെ വളഞ്ഞു വളഞ്ഞു മൂക്കും കുത്തി കയ്യും നീട്ടി നിക്ക്വാണ് ന്നാന്നു സംസാരം. ഞാനുള്‍പ്പെടെയുള്ള ജനങ്ങള് മു‌ക്കുകുത്താന്‍ സമ്മതിക്കാതെ അത് പൊത്തിപ്പിടിച്ചിരിക്ക്യയാണ്.

കടവുളെ! സോണിയാജി!
ആകെ നാറിയല്ലോ!

ഇതെങ്ങന്യാ സംഭവിച്ചത്?

എങ്ങന്യാ സംഭവിച്ചത് എന്നോ?
കാര്യം ഇവിടെ ഓപ്പണ്‍ മാര്‍ക്കറ്റ് - ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള സാധനങ്ങള്‍ മുഴുവനും ഓപ്പണ്‍ ഇക്കൊനോമിക് പോളിസി വഴി, ഉരുണ്ട ഗോളത്തിന് മുഴുവന്‍ വേണ്ടി, ഓപ്പണ്‍ ചന്ത - ഉണ്ടാക്കി ഗ്ലോബലൈസ് ചെയ്തുവെങ്കിലും ഇപ്പൊ എന്നെ കസേരയില്‍ ക്ലോസ് ചെയ്തു ഇട്ടിരിക്കുവ. സോണിയാജിഎന്ന് വേണ്ട, ഇവിടെയുള്ള കമ്പ്ലീറ്റ് ജീകളും കൂടി അടിച്ച് പരത്തി ഇപ്പൊ ജിന്‍റിന്റെ കോലത്തിലായി എന്റെ നട്ടെല്ല്. ജനങ്ങളുടെ മുന്‍പില്‍ ഇപ്പൊ എനിക്ക് കുട്ടനാട്ടിലെ പുഞ്ചപ്പാടത്തിന്റെ വിലപോലുമില്ല!

ഹും! പേടിക്കേണ്ട! എല്ലാത്തിനുമുള്ള ഒരു പരിഹാരം എന്റെ കയ്യിലുള്ള തുണിസഞ്ചിയില്‍ ഉള്ളതാകുന്നു! അവനെ ഞാന്‍ ഓപ്പണ്‍ ചന്തയിലേക്ക് എടുക്കട്ടെ?

എടുക്കു! തീര്‍ച്ചയായും! എന്താ അത്? കവിത വല്ലോം ആണോ?

അല്ല! പാര്‍ലമെന്റിലെ ബുജികള്‍ കൈവിട്ടില്ലെ? അവരെ മൈന്‍ഡ് ചെയ്യണ്ടല്ലോ! ഇനി തിടുക്കം ഒന്നു കൊറച്ചുകൂടെ?

കമ്മന്റ് കേട്ട് പല്ലുകള്‍ ഓപ്പണ്‍ ആക്കാതെ, എന്തിന്, സ്വന്തം വായ പോലും ഓപ്പണ്‍ ആക്കാതെ ഒന്നു ചിരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
കപി ഗിഫ്റ്റ് പുറത്തെടുത്തു. ഒരു കടലാസ്സിലാണ് സംഭവം പൊതിഞ്ഞിരിക്കുന്നത്‌. കപി അത് മന്‍മോഹന്‍ജിക്ക് കൊടുത്തു. ചവറ്റുകോട്ടയില്‍ ഇടുന്നതിനു പകരം അദ്ദേഹം അത് മേശപ്പുറത്തേക്ക് സ്വീകരിച്ചു.

എന്താണിത്? കപി, പറയൂ.

ഇതു നല്ല ഒന്നാന്തരം ഒരു നട്ടെല്ലാണ്. നാട്ടില് നെടുമ്പാശ്ശേരി വീ..പി. റോട്ടില്‍ കെ.എസ്.ആര്‍.ട്ടി.സി. ബസ് കയറി ഒരു ചാവാലി പട്ടി ചത്തിരുന്നു.
കഴിഞ്ഞ ആഴ്ച്ച.
ബട്ട്, നട്ടെല്ല് സര്‍വൈവ് ചെയ്തു. തീര്‍ച്ചയായും ഇതു താങ്കളെയും സര്‍വൈവ് ചെയ്യിക്കും.

മന്‍മോഹന്‍ സന്തോഷവാനായി കസേരയില്‍ നിന്നും ചാടിയേഴുന്നേറ്റു കപിയെ ആശ്ലേഷിച്ചു.
ഉടനെ ബുഷ്ജിയെ ഫോണ്‍ ചെയ്തു.

ഹലോ! ഞാനാ, മന്‍മോഹന്‍ . വിച്ച് ഇസ് ബെസ്റ്റ് ഹോസ്പിറ്റല്‍ ഇന്‍ അമേരിക്ക?

കപി പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.


----- ബൈ സുദീപ് മൂത്തമന

No comments: